ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാന്‍ ഇന്ന് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചേക്കും.
2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ഒന്‍പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും ശബരിമല ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ വിധി പ്രസ്താവിക്കുക.
യുവതീപ്രവേശനത്തിന് പുറമേ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. വിഷയത്തിൽ ഇനി സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്.
സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലപാട് ഇപ്പോൾ പറയേണ്ടതില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം ആലോചിക്കാമെന്നുമാണ് നിയമ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, വിശ്വാസികളെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. മുൻപ് യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന സർക്കാർ, ഇപ്പോൾ "വിശ്വാസികൾക്കൊപ്പം" എന്ന നിലപാടിലേക്ക് പതുക്കെ ചുവടുമാറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ഭക്തരെ വീണ്ടും വഞ്ചിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപിയും കോൺഗ്രസും ആരോപിക്കുന്നു. സർക്കാർ സത്യവാംഗ്മൂലം തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമലയിലെ ആചാര സംരക്ഷണവും ഭരണഘടനാപരമായ തുല്യാവകാശവും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി നടപടികൾ അതീവ നിർണായകമാണ്.